മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു
ലോക ശബ്ദങ്ങളെ റദ്ദ് ചെയ്യാനും നമ്മുടേതായ ഉപ ശബ്ദ ലോകമുണ്ടാക്കാനും "ഹെഡ് ഫോണോളം " മികച്ച ടൂളില്ല... പക്ഷേ... കെട്ടുപിണഞ്ഞാൽ... നീളമില്ലാതാവുകയും...പരസ്പരം ശബ്ദങ്ങളെ പങ്കുവെയ്ക്കാൻ പറ്റാതിരിക്കുകയും.. ചിലപ്പോൾഒറ്റക്കമ്മലു പോലത്തെ ശബ്ദ സാന്നിദ്ധ്യമാവുകയും..." ബാസും, ബെയ്സും .. അവ്യക്തവും അസുന്ദരവുമാവുകയും ചെയ്യുമെന്നത് സങ്കടകരമാണ്
കുമാരേട്ടൻ കളളിമുണ്ടൂരി തലേക്കെട്ടി സീതചാത്തന്റെ തേക്കുംകണയൂരി കർണ്ണൻകളി തൊടങ്ങ്ക. കൈതോലതണ്ടിന്റെ വില്ല്ക്കെട്ടി ഞാങ്ങളപുല്ലിന്റെയമ്പ് തൊടുക്കും. കർണ്ണൻകുമാരനലറി വിളിക്കും "ന്നെ തന്തയില്ലാന്ന് ഓര്ചെലച്ചപ്പോ "തുര്യോധനാ " ചങ്ങായി നീയാണ് നുമ്മക്ക് തൊണ നിന്നത് "